Sunday 15 January 2012

ചില തിരിച്ചറിവുകള്‍


Jibin Jose, Delhi School of Economics
jibinjose0505@gmail.com


"എന്താണ് നീ ഇനിയും ചിന്തിക്കുന്നത്? പട്ടിണിയുടെ നെഞ്ചെരിയുന്ന ഈ ഇരുണ്ട തെരുവിന്റെ പാതയോരങ്ങളില്‍ പുഴുത്തുനാറി മരണത്തെ വരിക്കണമെന്നാണോ നിന്റെ അഭിപ്രായം? ഷീന്‍, നീയല്പം പ്രായോഗികമായി ചിന്തിക്ക്, നിനക്ക് പട്ടാളക്കാരെ അറിയില്ലേ? അവരുടെ മനസ്സില്‍ സ്നേഹമുണ്ട്, മനുഷ്യത്വമുണ്ട്, പുല്ലിനോടും പൂവിനോടും കടപ്പാടുണ്ട്. എന്നിട്ടും ഏതോ മുജ്ജന്മശാപം പോലെ നിരപരാധികളായ എത്ര മനുഷ്യരെയാണ് അവര്‍ കൊല്ലുന്നത്? അതൊന്നും തെറ്റല്ലേ? ഞാനും നീയും യൂദത്തെരുവിന്റെ ഇരുണ്ടകയങ്ങളില്‍ ജനിച്ചു വീണവരാണ്. ഇതു നമ്മുടെ വിധിയാണ് ഷീന്‍. നീയിതിനെക്കുറിച്ച് കൂടുതലൊന്നും ചിന്തിക്കേണ്ട. നമ്മള്‍ കൊല്ലാമെന്നേറ്റിരിക്കുന്നത് ഒരു വൃദ്ധനെയാണ്. ഒരു പടുവൃദ്ധനെ. നമ്മള്‍ കൊന്നില്ലെങ്കിലും അയാളുചാകും. അല്ലെങ്കില്‍ നമ്മളെ കൊല്ലാനേല്‍പ്പിച്ച ജോസഫ് അയാളെ കൊല്ലും. എന്തായാലും അയാളുടെ വിധി കറുത്ത മരണം തന്നെയാണ്. പക്ഷെ ഇതു നിര്‍‌വഹിച്ചാല്‍ നമുക്കു കിട്ടുന്നത് നമ്മുടെ ജീവിതമാണ് ഷീന്‍.നമ്മുടെ ജീവിതമാണ്...." പീറ്റര്‍ പറഞ്ഞു നിര്‍ത്തി.


അകലെ താഴുന്ന സൂര്യനെ നോക്കി ഷീന്‍ വിഷാദത്തോടെ പറഞ്ഞു:


"പീറ്റര്‍, നിനക്കോര്‍മയില്ലെ നമ്മുടെ ബാല്യത്തെപറ്റി? പുലര്‍ച്ചെ പുല്‍ക്കൊടിത്തുമ്പിലെ ജലകണികകളെ തട്ടിതെറിപ്പിച്ച് സിനഗോഗിന്‍റെ പടികളിലെത്തുമ്പോള്‍ നരച്ചതാടിയുള്ള പുരോഹിതന്‍ എന്താണ് നമ്മോട് പറഞ്ഞുതന്നിട്ടുള്ളത്? അറിഞ്ഞുകൊണ്ട് ഒരെറുമ്പിനെപ്പോലും നോവിക്കരുത് എന്നല്ലേ? മഴയത്ത് നനഞ്ഞുകുളിച്ച് എന്റെ വീട്ടിലേക്ക് ഞാനും നീയും കയറിച്ചെല്ലുമ്പോള്‍ ആവിപറക്കുന്ന സൂപ്പുമായി വന്ന് എന്റെ മുത്തശ്ശി പറയുന്ന കഥ നീ ഓര്‍മിക്കുന്നില്ലേ? ദൈവത്തിന്‍റെ കൈയ്യിലെ മൂന്ന് വെള്ളപ്പക്ഷികളെപ്പറ്റി...എവിടെയാണ് പീറ്റര്‍ നമ്മിലെ നന്മയുടെ പഴയകൂടാരങ്ങള്‍?"..


പീറ്റര്‍ നിലത്തുകുനിഞ്ഞിരുന്ന് എന്തോ എഴുതുകയായിരുന്നു.


ധര്‍മാധര്‍മങ്ങളുടെ താരതമ്യങ്ങള്‍ തീര്‍ത്ത ഇരുണ്ട വഴിത്താരകളില്‍ ഏതോ മിന്നാമിനുങ്ങിന്റെ വെട്ടം കണ്ടതുപോലെ പീറ്റര്‍ പറഞ്ഞു:


"ശരിയാണ് ഷീന്‍, ശരിയാണ്. പക്ഷെ ഞാന്‍ വീണ്ടും പറയുന്നത് യുദ്ധത്തിനു പോകുന്ന പട്ടാളക്കാരെക്കുറിച്ചു തന്നെയാണ്. എതിരാളി നല്ലവനായാലും നിരപരാധിയായാലും അവന്‍ എതിരാളിതന്നെയാണ്. ശത്രുവാണ്. അവനെ നിഷ്കരുണം കൊല്ലണം. അതാണ് യുദ്ധ നീതി.


വധിക്കണം, മൃഗീയമായിത്തന്നെ...


പിച്ചിചീന്തിയെങ്കില്‍ പിച്ചിചീന്തി..


അവന്‍റെ തല പിളരണം


ഷീന്‍, ഇത് മറ്റൊരു യുദ്ധമാണ്. ജീവിതത്തിന്‍റെ യുദ്ധം. ഇവിടെ ധര്‍മത്തിന് പ്രസക്തിയില്ല. പഴയപുരോഹിതന്‍റെ നന്മയ്ക്ക് സ്ഥാനമില്ല. എതിരാളി.. എതിരാളി മാത്രം മനസില്‍.


നിനക്ക് നിന്റെ പ്രണയിനിയെ സ്വന്തമാക്കേണ്ടേ? നിന്റെ മുത്തശ്ശിയെ ചികിത്സിക്കേണ്ടേ? ഈ യൂദത്തെരുവിന്‍റെ ശാപത്തില്‍ നിന്നും പുറത്തെ വിശാലമായ ലോകത്തിന്‍റെ സൗഭാഗ്യങ്ങളിലേക്ക് രക്ഷപെടേണ്ടേ? വരുക. ഞാന്‍ പോകുന്നു ജോസഫിന്‍റെയടുത്തേക്ക്..."


പെട്ടെന്ന് ഷീന്‍ ഒടിയാറായ കട്ടിലില്‍ ചുമച്ചുചുമച്ചു കിടക്കുന്ന മുത്തശ്ശിയുടെ കണ്ണിലെ ദൈന്യതയോര്‍ത്തു. തനിക്കുവേണ്ടി കാത്തിരിക്കുന്ന മേരിയുടെ കണ്ണീരോര്‍ത്തു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. പുറകില്‍ കരിന്തിരി കത്തിതീരുന്ന വിളക്ക് മറിഞ്ഞുവീണു. സൂര്യനസ്തമിച്ചു.


******


"ഇതാണ് വൃദ്ധന്‍റെ ചിത്രം. ഞാന്‍ പറഞ്ഞ പട്ടണത്തിന്‍റെ പാര്‍ശ്വത്തില്‍ ഒരു കുന്നിന്‍ പുറത്തെ വലിയ ബംഗ്ലാവില്‍ ഒറ്റയ്ക്ക് താമസം. അതിന്റെ താഴെ ഒരു വീട്ടില്‍ നിങ്ങള്‍ക്കു ഞാന്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇന്ന് മാര്‍ച്ച് 18. ഒരു മാസത്തിനുള്ളില്‍ കൃത്യം നിര്‍വഹിക്കണം."


ജോസഫിന്റെ കുറുക്കന്‍ കണ്ണുകള്‍ ഇരുവരേയും മാറിമാറി നോക്കി. മേരിയോട് യാത്രപറഞ്ഞ് ഷീനും പീറ്ററും ആ പട്ടണത്തിലേക്ക് യാത്ര തിരിച്ച് ആ കുന്നിന്‍ ചെരുവിലെത്തി. പിന്നെ യുദ്ധമായിരുന്നു. പ്രക്ഷുബ്ധങ്ങളായ ദിവസങ്ങള്‍. പോരാളികളുടെ ആത്മവീര്യത്തോടെ, പട്ടാളക്കാരുടെ ക്രൂരതയോടെ യുദ്ധം തുടര്‍ന്നു.  കൊല്ലാന്‍, മൃഗീയമായിത്തന്നെ കൊല്ലാന്‍ പദ്ധതിയിട്ടു. ശ്രമിച്ചു പരമാവധി. പക്ഷെ പലപ്പോഴും ദൈവം അയാള്‍ക്കൊപ്പമായിരുന്നു. പതുക്കെപ്പതുക്കെ ഷീനിനും പീറ്ററിനും ഭ്രാന്തുപിടിച്ചു തുടങ്ങി. കൊല്ലാന്‍ മാത്രം ചിന്തിച്ചിരുന്ന അവരുടെ മനസ്സില്‍ ധാര്‍മികതയുടെ നാമ്പുകള്‍ ഉതിര്‍ന്നു. രാത്രികള്‍ ചര്‍ച്ചകളാല്‍ സമൃദ്ധമായി.


ഒരു ദിവസം ഷീന്‍ പറഞ്ഞു:


"കൊലചെയ്യുമ്പോഴും ഞാന്‍ മനുഷ്യത്വമുള്ളവനായിരിക്കും. എനിക്കാരോടും പകയുണ്ടാവില്ല. ഞാനെന്നെത്തന്നെ തരം താഴ്ത്തുകയില്ല എന്നൊക്കെ പറഞ്ഞാണ് നമ്മളിതാരംഭിച്ചത്. എന്നിട്ടും എപ്പോഴോ നമ്മുടെയുള്ളില്‍ നിന്ന് ഒരു ഭീകരജീവിയുടെ കോമ്പല്ലുകള്‍ ഉയരുന്നു. അല്ലേ പീറ്റര്‍?"


അത് അവിടെയെത്തിയ പതിമൂന്നാം രാത്രിയായിരുന്നു. പീറ്റര്‍ ഒരു പുസ്തകമെടുത്ത് വായനയാരംഭിച്ചു. ഷീന്‍ മേരിക്കൊരു കത്തെഴുതി.


"പ്രിയമേരി അറിയുന്നതിന്,


ഈ കുന്നുകള്‍ക്ക്, ഭ്രാന്താണെന്നെനിക്കു തോനുന്നു. ഞങ്ങള്‍ക്കിതുവരെയും ഒന്നും ചെയ്യാനായിട്ടില്ല മേരി, ഞങ്ങള്‍ മനുഷ്യരല്ല. കുരങ്ങു മനുഷ്യരാണ്. പരിണാമത്തിന്‍റെ ഈതോ ഇടവഴികളില്‍ എനിക്ക് ഗോറില്ലായുടെ കൂര്‍ത്തകോമ്പല്ലുകള്‍ ഉണ്ടാവുമോയെന്നുപോലും ഞാന്‍ ഭയപ്പെടുന്നു. ഈ ചെകുത്താന്റെ കുന്നുകള്‍ വിട്ടിട്ട്, എന്‍റെ പഴയ പഠനമുറിയിലേയ്ക്കെത്തുവാനും അനുവാദമില്ലാതെ നിന്‍റെ കരങ്ങളില്‍ തൊടുവാനും മുത്തശ്ശിയുടെ കഥകേള്‍ക്കുവാനും ഞാനെത്ര കൊതിക്കുന്നുവെന്നോ?... എനിക്കു മടങ്ങി വരണം മേരി... മടങ്ങി വരണം. പക്ഷെ, തിരിയുടെ ധര്‍മം എരിഞ്ഞു തീരലാണല്ലോ...


എന്ന് സ്വന്തം ഷീന്‍"


അന്നത്തെ പ്രഭാതം വരണ്ടതായിരുന്നു. പീറ്റര്‍ ഓടിവന്നു ഭ്രാന്തമായ ആവേശത്തോടെ പറഞ്ഞു:


"രക്ഷപെട്ടു, ഷീന്‍, നമ്മള്‍ രക്ഷപെട്ടു, അയാള്‍ മരിച്ചു, ഇനി, ഇനി നമുക്കയാളെ മറവുചെയ്യാം."


ഷീനിന് പുതുജന്മം കിട്ടിയതുപോലെ തോന്നി. അവന്‍റെ സ്വപ്നങ്ങള്‍ക്ക് ഞൊടിയിടയില്‍ നിറം വച്ചതുപോലെ...


പെട്ടെന്ന് പീറ്റര്‍ ഭ്രാന്തമായി പറഞ്ഞു"


"നീയെന്തു വിചാരിച്ചു? ഞാന്‍ പറഞ്ഞതു മുഴുവന്‍ സത്യമാണെന്നോ? എടാ ഇന്ന് ഈപ്രില്‍ ഒന്നാണ്. നീയോര്‍ക്കുന്നില്ലേ നമ്മുടെ പഴയവിഡ്ഡ്ഠിദിന പരിപാടികള്‍...?"


ഷീന്‍ കരഞ്ഞുകൊണ്ട് ചോദിച്ചു. "പീറ്റര്‍, നിനക്കെന്താ ഭ്രാന്താണോ?"


പീറ്റര്‍ പറഞ്ഞു:


"നീ വായിച്ചിട്ടില്ലേ കസന്‍ദ്സാക്കിന്‍റെ 'ഭ്രാതൃഹത്യകള്‍'? അതിലെ സ്ട്രാറ്റീസെന്ന പോരാളിയെപ്പോലെ, 'യുദ്ധം തീര്‍ന്നു' എന്നറിയാതെ ഞാന്‍ വിളിച്ചുപറഞ്ഞതാണടാ... എന്നോട് ക്ഷമിക്ക്. ഒരു നിമിഷത്തിലേക്കെങ്കിലും സന്തോഷിക്കാന്‍ ഇതല്ലാതെ മറ്റെന്തുപായം?"


"ശരിയാണ് പീറ്റര്‍, ശരിയാണ്. നമുക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. ഇനി മടുത്തു. നമുക്കീ ചെകുത്താന്റെ കുന്നുവിട്ടിറങ്ങാം. ഈ യുദ്ധം അവസാനിപ്പിക്കാം. പഴയ യൂദത്തെരുവിന്റെ ദാരിദ്ര്യങ്ങളില്‍ നമുക്കു സമാധാനത്തോടെ മുത്തശ്ശിയുടെ കഥകേട്ടുറങ്ങാം."


ചെകുത്താന്റെ ആ കുന്നുവിട്ട്, യുദ്ധത്തെ തോല്പിച്ച് പീറ്ററും ഷീനും നടന്നു. യൂദത്തെരുവിലേക്ക്. അതിന്‍റെ സാന്ത്വനങ്ങളിലേയ്ക്ക്. അതിന്‍റെ വിഹ്വലതകളിലേയ്ക്ക്... അപ്പോള്‍ മഴ പെയ്തുതുടങ്ങി.. ആ മഴയില്‍ കുഞ്ഞുകുട്ടികളെപ്പോലെ നനഞ്ഞുകുളിച്ച് മുത്തശ്ശിയുടെ ആവി പറക്കുന്ന സൂപ്പും പ്രതീക്ഷിച്ച് അവര്‍ യാത്ര തുടര്‍ന്നു.


(കടപ്പാട്:Fratricides by Nikos Kazantzakis)


Written on 28th October 2006

1 comment: